കണിച്ചാർ: സിപിഎം അടിമകളായ ഉദ്യോഗസ്ഥരുടെ തോന്നിയവാസം ആണ്ഡിലിമിറ്റേഷനിലും വോട്ടർ പട്ടിക ക്രമീകരണത്തിലും നടന്നതെന്ന ആരോപണം വ്യാപകമാകുന്നതിനിടയിൽ കണിച്ചാർ പഞ്ചായത്തിലെ വാർഡ് വിഭജന സമയത്ത് അതിരുകൾ ആരുമറിയാതെ മാറ്റിമറിച്ച് അട്ടിമറിക്ക് ശ്രമിക്കുന്നതായും പരാതി ഉയർന്നു. സർവ്വകക്ഷി യോഗത്തിലെ ധാരണ പ്രകാരം നിശ്‌ചയിച്ച അതിരുകളിൽ ആരുമറിയാതെ മാറ്റം വരുത്തിയെന്നാണ് ഇപ്പോൾ ആരോപണം ഉയർന്നിട്ടുള്ളത്. ഇത് സംബന്ധിച്ച് കണിച്ചാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതാക്കൾ ജില്ലാ കലക്ടർക്കും ജോയിൻ്റ് ഡയറക്ടർക്കും പരാതി നൽകി. 13 വാർഡുകളാണ് പഞ്ചായത്തിൽ ഉണ്ടായിരുന്നത്. പുതിയതായി ഒരു വാർഡ് കൂടി രൂപീകരിച്ചതോടെ വാർഡുകളുടെ എണ്ണം 14 ആയി. ഇതിൽ 14-ാം വാർഡിൽ ഉണ്ടാകേണ്ട 89 വോട്ടർമാർ അന്തിമ പട്ടിക വന്നപ്പോൾ 11-ാം വാർഡിലാണ് ഉള്ളതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ചാക്കോ തൈക്കുന്നേൽ, ഡിസിസി അംഗം സണ്ണി മേച്ചേരി, പഞ്ചായത്ത് അംഗങ്ങളായ ജോജൻ എടത്താഴെ, ലിസമ്മ ജോയിക്കുട്ടി, സുരേഖ സജി എന്നിവർ വിശദീകരണ യോഗത്തിൽ പറഞ്ഞു. 15 ദിവസം മുൻപ് സർവ കക്ഷി യോഗത്തിൽ പറഞ്ഞതിന് വിരുദ്ധമായാണ് അന്തിമ പട്ടിക വന്നപ്പോൾ വാർഡിൻ്റെ അതിരുകൾ ഉള്ളത് എന്നും സിപിഎമ്മിനു വേണ്ടി ഉദ്യോഗസ്ഥരാണ് ഈ തരികിട നടത്തിയതെന്നുമാണ് ആരോപണം. ഹിയറിങ്ങിന് ഹാജരായവർ പട്ടികയ്ക്ക് പുറത്തായ സംഭവങ്ങളും ഹിയറിങ്ങിന് ഹാജരാകാത്ത പലരും പട്ടികയിൽ സ്ഥാനം പിടിച്ച സംഭവങ്ങളും കണ്ടെത്തിയിട്ടുണ്ട്. വിഷയം പഞ്ചായത്ത് സെക്രട്ടറിയെ രേഖാമൂലം അറിയിച്ചപ്പോൾ മുൻപ് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ് നടപടികൾ സ്വീകരിച്ചതെന്നും തനിക്ക് ഒന്നും അറിയില്ല എന്നുമാണ് സെക്രട്ടറി അവകാശപ്പെട്ടതെന്നും നേതാക്കൾ ആരോപിച്ചു. ജോയിൻ്റ ഡയറക്‌ടർക്കും ജില്ലാ കലക്‌ടർക്കും പരാതി നൽകും. പരിശോധന നടത്താതെയും സർവ കക്ഷി യോഗത്തിലെ സമവായത്തിന് വിരുദ്ധമായും എടുത്ത നടപടികൾ പുന പരിശോധിക്കണം എന്നും കോൺഗ്രസ് ഭാരവാഹികൾ ആവശ്യപ്പെട്ടു.
The border will be changed wherever it wants. The voters will not be changed. Congress says that there has been a lot of confusion in Kanichar, from the border to the voter list.